← All posts

“ഒരു യാത്ര” - എമിലി

August 05, 2025


രാവിലെ ഉറക്കമുണർന്നപ്പോൾ പ്രതീക്ഷക്കു വിപരീതമായ കാലാവസ്ഥ. നല്ല ഒന്നാന്തരം മഴ! കുറച്ച് ദിവസത്തെ തുടർച്ചയായ മഴയ്ക്കു ശേഷം ഇന്നെലെയാണ് കുറച്ചു നേരം വെയിൽ തെളിഞ്ഞത്. ഇന്നല വരെ പച്ചവിട്ടുള്ള ഒരു കളറും മുന്നോട്ടുള്ള ദിവസങ്ങളിലേക്ക് കാലവസ്ഥാ കേന്ദ്രം പ്രവചിച്ചിരുന്നില്ല. പിള്ളേർക്ക് സ്കൂൾ അവധിയും പറഞ്ഞിട്ടില്ല. അപ്പോൾ ഇന്നും തെളിഞ്ഞ കാലവസ്ഥയാണ് പ്രതീക്ഷിച്ചത്.

രാവിലെ കട്ടൻചായയും കുടിച്ച് തന്തയോ തള്ളയോ വൈബ് ആകാൻ പറ്റിയ നോസ്റ്റു അറ്റ്മോസ്ഫിയർ! ഇതാണ് രാവിലെ നമ്മുടെയൊരു ബാച്ച് മെയ്റ്റ് ബ്ലോഗിലേക്കായി എഴുതി തന്ന ആ കഥയെകുറിച്ചോർക്കാൻ ഇടയാക്കിയത്. കഥയല്ല, ജീവിതത്തിൽ നടത്തിയ 
ഒരു യാത്രയെ കുറിച്ചുള്ള ഓർമ്മക്കുറിപ്പ് - ഒരു നോസ്റ്റു കം ത്രില്ലർ വൈബ്.

കഥ പേരില്ലാതെ വെയ്ക്കണമെന്നാണ് പറഞ്ഞിരുന്നത്. എക്ഷേ ഒരു തൂലികാ നാമമെങ്കിലും വേണ്ട? അങ്ങനെ ചായ കുടിച്ച് മഴ കണ്ട് വീണ്ടിൻ്റെ ഉമ്മറത്തു  ഇരുന്നപ്പോഴാണ് പെട്ടെന്ന് ആ പേര് ഓർമ്മ വന്നത്, എമിലി!

പണ്ടൊരു ട്രെയ്ൻ യാത്ര. പൊതുവെ യാത്രകളിൽ ഞാനാരോടും സംസാരിക്കാറില്ല. ട്രെയിനിലാണെങ്കിൽ മിക്കവാറും ബുക്ക് വായിക്കും ബസിലാണെങ്കിൽ പുറത്തോട്ടു നോക്കിയിരിക്കും. അന്നത്തെ ട്രെയിൻ യാത്രയിൽ വായിക്കാൻ ബുക്ക് ഇല്ല. ജനാലയിലൂടെ പുറത്തേക്കു നോക്കാൻ കണ്ണു പാഞ്ഞപ്പോൾ കണ്ടതാണ് ആ പെൺകുട്ടിയെ. മറു സൈഡിലെ വിൻണ്ടോ സീറ്റിൽ ഒരു കൈമുട്ട് ജനലിൻ്റെ താഴത്തെ പടിയിൽ വച്ച് വിരലുകൾ കൊണ്ട് ചുണ്ടുകളെ പാതി മറച്ച് പുറം കാഴ്ചകൾ കണ്ട് ചെവിയിലുള്ള ഇയർഫോൺസിലൂടെ പാട്ടു കേട്ടിരിക്കുകയായിരുന്നു അവൾ. ഒന്നു കണ്ടാൽ ആരും രണ്ടാമതൊന്നുകൂടി നോക്കും. വശ്യ സുന്ദരിയായതുകൊണ്ടല്ല. കാണുമ്പോൾ ഇഷ്ടംതോന്നുന്ന എന്നാൽ അതോടൊപ്പം ആദരവ് തോന്നുന്ന “dignified grace” - തൊലിക്കട്ടിയേക്കാൾ ആഴമുള്ള ശാലീന സൗന്ദര്യം എന്നാക്കെ പണ്ടു പറയാറുള്ളതു പോലെ. മുഖത്ത് ചെറുപുഞ്ചിരിയാണോ ഗഹനമായ ചിന്തയാണോ എന്നു വേർതിരിക്കാൻ പറ്റാത്ത നിഗൂഢ ഭാവം. എന്തോ കാരണത്താൽ ഞാൻ പെട്ടെന്ന് ആ കുട്ടിയോട് പേരു ചോദിച്ചു. അവൾ ഒന്നമ്പരന്ന് ഹെഡ്ഫോൺസ് മാറ്റി എന്നെ ചോദ്യഭാവത്തിൽ നോക്കി.

“പേരെന്താ?” ഞാൻ വീണ്ടും ചോദിച്ചു.

“എമിലി” മുഖത്തിന് ചേർന്ന ശബ്ദം.

ഞാൻ പക്ഷേ പിന്നെയൊന്നും ചോദിച്ചില്ല. ഞങ്ങൾ രണ്ടു പേരും പുറം 
കാഴ്ച കണ്ടിരുന്നു. അടുത്ത സ്റ്റേഷനിൽ അവൾ ഇറങ്ങി പോയി. പതുക്കെ എൻ്റെ ഓർമ്മയിൽ നിന്നും.

ഏതായാലും ഇന്നത്തെ ബ്ലോഗ് പോസ്റ്റിൻ്റെ ശീർഷകം ഞാൻ തീരുമാനിച്ചു.

“ഒരു യാത്ര” എഴുതിയത് - എമിലി

വായിച്ചോളൂ…


_____________________

കുറ്റാകൂരിരുട്ട്...

രാത്രിയുടെ നിശബ്ദതയെ ഭേദിച്ചുകൊണ്ട് ഒരു കാർ ചീറിപ്പാഞ്ഞു. തലപ്പാവുകെട്ടിയ ഒരു സർദാർ ജി ആണ് ഡ്രൈവർ. പിൻ സീറ്റിൽ ഇരുപത്തഞ്ചു വയസ്സ് തോന്നിക്കുന്ന പെൺകുട്ടിയും അമ്പതുകഴിഞ്ഞ മധ്യവയസ്കനും. അച്ഛനും മകളുമാകാനാണു സാദ്ധ്യത. കാറിൻ്റെ ഡാഷ് ബോർഡിൽ നിന്നുള്ള അരണ്ട വെളിച്ചത്തിലും രണ്ടുപേരുടെയും മുഖത്തെ ക്ഷീണവും കണ്ണുകളിലെ ആവലാതിയും സ്പഷ്ടം.

പൊട്ടിപ്പോളിഞ്ഞ ഡൽഹി ലുധിയാനാ ഹൈവേയിലൂടെ വായു ഗുളിക മേടിക്കാനെന്ന വണ്ണം കാർ പറപ്പിക്കുക്കുന്ന സർദാർജി മുറി ഇംഗ്ലീഷിലും പഞ്ചാബിയിലും എന്തൊക്കെയോ തമാശ പറയാൻ ശ്രമിക്കുന്നുണ്ട്.

പഴയ ബ്ലാക്ക് ആൻ്റ് വൈറ്റ് മലയാള ചിത്രം “മറവിൽ തിരിവ് സൂക്ഷിക്കുക” എന്ന പ്രേംനസീർ ത്രില്ലർ കാണുന്ന ഒരു ഫീൽ.

ഇനി ഒരു ഫ്ലാഷ് ബാക്ക് - രണ്ടു ദിവസം മുമ്പ്.

ഇതേ അച്ഛനും മകളും. ഇതേ ഹൈവേയിൽ കൂടെയുള്ള യാത്ര, പക്ഷേ എതിർ ദിശയിൽ. റോഡ് പണി നടക്കുന്നുണ്ടെങ്കിലും ചുറ്റുമുള്ള മനോഹാരിത അതുനു മറപിടിക്കുന്നു. നിറയെ പൂത്തു നിൽക്കുന്ന, ഇളം കാറ്റിൽ ആടിയുലയുന്ന സൂര്യകാന്തി പാടങ്ങൾ.. സൂര്യാംശു വൈരം പതിക്കുന്ന നെല്പാടങ്ങൾ..

വിടർന്ന കണ്ണുകളോടെ പെൺകുട്ടി ഇതൊക്കെ നോക്കി കാണുന്നു. കേരളം വിട്ട് ഡൽഹിക്കുമപ്പുറം പുതിയ നാളെകൾ തേടിയുള്ള യാത്രയാണ്. അച്ഛൻ എന്തൊക്കെയോ കണക്കുകൾ കൂട്ടിയും കിഴിച്ചും സൈഡിലുണ്ട്.

ഒരു പിജി എൻട്രൻസ് റ്റെസ്റ്റ്ഴുതാനും കൗൺസിലിംഗിനുള്ള യാത്രയാണ്‌. CMC ലുധിയാനയിൽ.

പെൺകുട്ടിക്ക് പിജി തൊഴിലാളിയായുള്ള ജീവിതം മടുത്തിരുന്നു. അങ്ങനെ ജീവിതം ഒരു കരക്കടുപ്പിക്കാനായി ഏതറ്റം വരെയും പോയി പരീക്ഷകൾ എഴുതി.

ലുധിയാനയിൽ സീറ്റും കിട്ടി. പക്ഷേ പ്രതീക്ഷിച്ച മെഡിസിൻ കിട്ടിയില്ല. പകരം പീട്സ് ആണ് കിട്ടിയത്. എംബിബിസ് -നു തന്നെ കഷ്ടപ്പെട്ട് പാസായ പീട്സ് മല എങ്ങനെ PG യായി മറിക്കും എന്ന ആവലാതി ഇല്ലാതില്ല. എങ്കിലും എടുത്തു.

കൗൺസിലിംഗ് പക്ഷേ വിചാരിച്ചതിനേക്കാളും നീണ്ടു പോയി. എക്സാം കഴിഞ്ഞു മാർക്ക് ലിസ്റ്റ് പിറ്റേന്ന് തന്നെയിടും. ഉടൻ കൗൺസിലിങ്ങും കഴിയും, അതാണ് അവിടുത്തെ ഒരു രീതി.

2 മണിക്ക് തീരേണ്ട പരിപാടി 6 മണിയായി. പെൺകുട്ടിയുടെ നെഞ്ചിൽ ആധിയായി. കാരണം പിറ്റേ ദിവസമാണ് കേരള എൻട്രൻസ്. എത്താനാവുമോ?

ബുക്ക്‌ ചെയ്ത ഫ്ലൈറ്റ് മിസ്സ്‌ ആകുമെന്ന് ഉറപ്പായപ്പോൾ അച്ഛൻ അറിയാവുന്ന ട്രാവൽ ഏജന്റ്സിനെയൊക്കെ വിളിച്ചു ഡൽഹിയിൽ നിന്നുള്ള ലാസ്റ്റ് ഫ്ലൈറ്റ് തരപ്പെടുത്തി.

സീൻ തിരിച്ച് പായുന്ന കാറിലേക്ക്.

ഫ്ലൈറ്റ് രാത്രി 11 മണിക്ക്. 10 മണിയായപ്പോഴേക്കും കാർ ഡൽഹിയടുത്തു. “Should make it” അച്ഛൻ കണക്കു കൂട്ടി. സർദാർജിയാണെങ്കിൽ ഒടുക്കത്തെ ഉഷാറിലും.

പക്ഷേ അപ്രതീക്ഷതമായി റോഡ് ബ്ലോക്ക്! വണ്ടികൾ വഴി തിരിച്ചു വിടുന്നു.

ഹിന്ദി സിനിമയെ വെല്ലുന്ന ക്ലൈമാക്സിൽ പെൺകുട്ടിയും അച്ഛനും കാർ ചെയ്സിനൊടുക്കം അവസാന നിമിഷം ഓടി സെക്യൂരിറ്റി ചെക്ക് കഴിഞ്ഞു അടക്കാൻ തുടങ്ങിയ വാതിലൂടെ നുഴഞ്ഞ് പൊങ്ങാൻ തുടങ്ങിയ പ്ലെയിനിലേക്ക് കയറി എന്ന് കരുതുന്ന വായനാക്കാർക്ക് തെറ്റി. സത്യം വിപരീതം. എയർപോർട്ടിനു പുറത്തു കാർ ലാൻഡ് ചെയ്തതും ഫ്ലൈറ്റ് ടേക്ക് ഓഫ്‌ ആയതും ഒരുമിച്ചു! സർദാർജിക്ക് പൈസ കൊടുത്തു ബാക്കി മേടിക്കാതെ ബാഗും തൂക്കി ഓടിയത് മിച്ചം!

അങ്ങനെ ആ തണുത്തുറഞ്ഞ രാത്രിയിൽ അത്താഴം ഒരു സൂപ്പിലൊതുക്കി അച്ഛനും മകളും എയർപോർട്ട് ലോഞ്ചിൽ രാത്രി കഴിച്ചു കൂട്ടി. തളം കെട്ടിയ മൗനം ഭേദിച്ചുകൊണ്ട് അച്ഛൻ പറഞ്ഞു, “ആ സർദാർജിക്കു നമ്മൾ ഒരു താങ്ക്സ് പോലും പറഞ്ഞില്ല….”

കഥ അവസാനിച്ചെന്നു വിച്ചാരിച്ചവർക്ക് വീണ്ടും തെറ്റി.

പിറ്റേന്ന് ആദ്യത്തെ ഫ്ലൈറ്റിൽ കേരളത്തിലേക്ക്. ബാക്കിയുള്ളവർ പരീക്ഷ എഴുതുമ്പോൾ പെൺകുട്ടി നിലത്തു പോലുമല്ല, വായുവിലാണ്. “നാടു വിടാനും പീടിയാട്രീഷ്യൻ ആകാനുമായിരിക്കും എനിക്ക് യോഗം!” പെൺകുട്ടി മേഘപാളികളെ നോക്കി നെടുവീർപ്പിട്ടു.

അങ്ങനെ പെട്ടിയും കിടക്കയും റെഡിയാക്കി പഞ്ചാബിലേക്ക് പറക്കുന്നതിൻ്റെ തലേന്ന് ഓൾ ഇന്ത്യാ റിസൾട്ട് വന്നു. തരക്കേടില്ലാത്ത റാങ്ക് ഉണ്ട്. കേരളത്തിൽ തന്നെ ഇഷ്ടപ്പെട്ട വിഷയം കിട്ടും. നാടു വിടാൻ റെഡിയായി നിന്ന കുട്ടിയോട് അച്ഛൻ പറഞ്ഞു, “You are not going anywhere from Kerala!”

ശുഭം.

Comments

Post a Comment


Search This Blog


Top posts from past

  • ദി ഷോമാൻ - പ്രസി - വർഷങ്ങൾക്കു ശേഷമാണു പ്രസി ഉറ്റ സുഹൃത്ത് പർവീണിനെ കാണുന്നത്. അതു ചെന്നെത്തിയത് മറ്റൊരു കഥയിലാണ്...----------------------രണ്ടു വർഷങ്ങൾക്കു ശേഷം ഈയിടെ എന്റെ...

test

The Archive

Browse by label ശേഖരം