Posts

Showing posts from December, 2025

അശ്വതിയുടെ തിരഞ്ഞെടുത്ത കവിതകൾ

Image
  - സന്ദേശം - ഒരു മിന്നായം പോലെയാണത് കണ്ടത്, ചക്രവാളത്തിൽ.. ഒരു പാട്ടിന്റെ വാലിൽ തൂങ്ങിയാടി ഒരു പറ്റം ആളുകൾ, പറന്നിറങ്ങാൻ ഒരു സമതലം പോലും ഇല്ലാതെ... കെട്ടിപ്പൊതിഞ്ഞ ചോറിന്റെ എണ്ണ കണക്കുകൾ ഒരേണിയുമായി വരുമെന്ന് സ്വപ്നം, വരാത്തതിൽ അമർഷം... എറിഞ്ഞു കൊടുത്ത അരി കൊത്തിപ്പെറുക്കിയിരുന്ന കോഴിക്കൂട്ടങ്ങൾക്ക് വിപ്ലവത്തിന്റെ വെളിച്ചം, അതിന്റെ മൊത്തക്കച്ചവടം നമ്മൾക്കല്ലേ എന്ന് രാജാവിന് സന്ദേഹം... നിലാവത്തു അഴിഞ്ഞു വന്നാൽ നീലക്കുറുക്കന്റെ ഗാനമേള ഉണ്ടെന്ന് ഒരു പറ്റം വെള്ളകുറുക്കന്മാർ... എന്റെ കുളത്തിലെ വാൽ മാക്രികളൊക്കെയും നിങ്ങൾക്ക് തന്നെ എന്ന് ഒരു താമരപ്പൂവിന്റെ വാഗ്ദാനം... മസാലയിൽ ഒരുങ്ങി മരിക്കണോ തീയിൽ കരിഞ്ഞു മരിക്കണോ എന്നറിയാതെ ഉഴറി കോഴിക്കൂട്ടങ്ങൾ... - മഴയൊഴിഞ്ഞ സ്വപ്നം - മഴയൊഴിഞ്ഞ തട്ടകങ്ങളിൽ വേഴാമ്പലുകൾ തളർന്നുവീണു... വിളിച്ചാൽ വരാത്ത മഴ വിളിപ്പാടകലെ മുഖം തിരിച്ച്... കരിഞ്ഞുണങ്ങിയ പച്ചപ്പുകൾ ഒരു തീപ്പൊരിയിൽ ജീവനൊടുക്കി...  നിരത്തിയ കുടങ്ങളുടെ നീളം എണ്ണി ഓരോ പകലറുതിയിലും വെയിൽ ആർത്തു ചിരിച്ചു... മായാൻ മടിച്ച ഒഴുക്കടയാളങ്ങളിൽ കണ്ണുനീരൊഴുക്കി പുഴ പകരം വീട്ടി... തേങ്ങലുകൾ ഒതുക്കി അടക്...

അശ്വതിയുടെ തിരഞ്ഞെടുത്ത കവിതകൾ

Image
-മടക്കം- ഒരു കവിത എഴുതി. ഹൃദയസ്പർശി അല്ല എന്നൊരു തോന്നൽ ഒടുവിൽ... എന്റെ ഹൃദയമെടുത്ത് വാക്കുകളുടെ ഓരങ്ങളിൽ തൂക്കിയിട്ട് പത്രാധിപർക്ക് അയച്ചു മടക്ക തപാലിൽ തിരികെയെത്തിയ കവറിനുള്ളിൽ താഴിട്ട് പൂട്ടിയ ഹൃദയം വിങ്ങികരയുന്നുണ്ടായിരുന്നു ശൂന്യമായ നെഞ്ചകം കുറ്റബോധം കൊണ്ട് നീറി -നാടോടി- എത്തിനോട്ടങ്ങൾക്കപ്പുറം എന്റെ വീട് എനിക്ക് അപരിചിതമിപ്പോൾ ഇത്തിരി ഇടം ചോദിച്ച അയൽക്കാരനോട് മുഖം കറുപ്പിച്ച് ഇറങ്ങിപ്പോന്നതാണ് വീടുപൂട്ടി താക്കോൽ ചുഴറ്റി എറിഞ്ഞ് പൂന്തോട്ടം ചവിട്ടി മെതിച്ചു തിരിഞ്ഞു നോക്കാതെ... നാടോടി കൂട്ടങ്ങൾക്ക് ഒപ്പം അലയാം എന്ന് കരുതി ബന്ധങ്ങളും ബന്ധനങ്ങളും ഇല്ലാതെ... നാടോടികൾ എവിടെ? തോളിൽ മാറാപ്പും ഒക്കത്ത് കുഞ്ഞുങ്ങളുമായി ഊര് ചുറ്റുന്ന നാടോടികൾ എവിടെ? ഓരോ പകലിന്റെ നീളത്തിനുമപ്പുറം എനിക്ക് ഓരോ വീടുകൾ എന്ന് മേനി പറയുന്ന നാടോടികൾ എവിടെ? ഗൃഹാതുരത്വം മനസ്സിന്റെ വൈകല്യം എന്ന് പരിഹസിച്ച നാടോടികൾ എവിടെ? നാടോടികൾ നാട്ടുകാരായി മാറിയിരിക്കുന്നു പുറമ്പോക്കിൽ ഒരു ഇത്തിരി ഇടം വളച്ചു കിട്ടി മൺവീട് പണിഞ്ഞു ചിലർ, മണിമാളികളിൽ നൂഴ്ന്നു കയറി മുതലാളി ചമഞ്ഞു മറ്റു ചിലർ, ലോകം നാലു ചുവരുകൾക്കുള്ളിൽ ഒതുക്കി...

Ragging Again: - Sulumol

Image
മെഡിക്കൽ കോളേജിലെ എൻ്റെ ആദ്യത്തെ മുറി ന്യൂ ബ്ലോക്കിലെ 12-B. 97-ലെ ബാച്ചിലെ റോഷ്‌നി ട്രീസ ജോർജ് ആയിരുന്നു എൻ്റെ റൂം മേറ്റ്. എന്നെ ‘മോളേ’ എന്നു മാത്രം വിളിച്ചിരുന്ന ചേച്ചി വളരെ സ്നേഹത്തോടെ പെരുമാറി. സ്കൂൾ ലൈഫിൽ നിന്നും നേരെ മെഡിക്കൽ കോളേജിലേക്ക് വന്നതിനാൽ ഹോംസിക്ക്നെസ്സും ഡിപ്രഷനും ഞാൻ നല്ല രീതിയിൽ അനുഭവിച്ചു. റോഷ്‌നി ചേച്ചിയുള്ളതു എന്നെ സമാധാനിപ്പിച്ചു. അപ്പോഴാണ് റൂം നമ്പർ 14-ലേക്ക് ചെല്ലാൻ വിളി വന്നത്. 12-B കഴിഞ്ഞാൽ റൂം നമ്പർ 14 ആണ്. കാരണം, LH-ൽ 13-ാം മുറി ഇല്ല. 13 പണ്ടേ പ്രശ്നക്കാരനും അപശകുനവുമാണല്ലോ, അതിനാൽ 13-നു പകരം ഉള്ളതാണ് 12-B. വിളി കേട്ട് ഞാൻ റൂം നമ്പർ 14-ലേക്ക് ചെന്നു. 98 ബാച്ചിലെ ചേച്ചിമാരായിരുന്നു ആ റൂമിൽ. അവർ എന്നോട് പല ചോദ്യങ്ങളും ചോദിച്ചു. മറുപടിയിൽ ഇംഗ്ലീഷ് ഉപയോഗിച്ചതിന് എന്നെ കുറേ വഴക്കും പറഞ്ഞു. അപ്പോഴാണ് 98 ബാച്ചിലെ മറ്റൊരു സീനിയർ ഓടി വന്ന് ആ വിവരം പറയുന്നത്; “നമ്മുടെ അരുൺ ഫിലിപ്പിന്റെ സിസ്റ്റർ ഉണ്ട് പുതിയ ബാച്ചിൽ”. ബാച്ചിലെ താരമായ അരുൺ ഫിലിപ്പിന്റെ സിസ്റ്ററെക്കാണാൻ ആവേശം മൂത്ത സീനിയേഴ്‌സ് അനു ഫിലിപ്പിനോട് ഉടൻ ഹാജരാകാൻ ഉത്തരവിട്ടു. ഒരു 5 മിനിറ്റ് കഴിഞ്ഞപ്പോൾ ദേ വരുന്ന...

അശ്വതിയുടെ തിരഞ്ഞെടുത്ത കവിതകൾ

Image
- ഓർമ -  ഒരു ചങ്ങാതി കൂട്ടത്തിന്റെ കലപിലകൾക്കപ്പുറം രണ്ടു പതിറ്റാണ്ട് കടന്നു പോയിരിക്കുന്നു, ഓർമകളിൽ… ഒരു പുഞ്ചിരിയുടെ ഓരത്തു കണ്ടു മുട്ടി, ഒരു പൊട്ടിച്ചിരിയുടെ മുഴക്കത്തിൽ കൂട്ടായി, ഒരു പരിഭവത്തിന്റെ പിടച്ചിലിൽ ആഴ്ന്നിറങ്ങിയ സൗഹൃദത്തിന്റെ വേരുകളുണ്ട്... വേദനയുടെ ദുരിത കാലങ്ങളിലും നിമിഷാർഥങ്ങൾ കൊണ്ട് പാഠങ്ങൾ പകർന്നു തന്ന് മറഞ്ഞു പോയ ചില മനുഷ്യരുണ്ട്... ഒരു കണ്ണിടച്ചിലിൽ, നീയിതെങ്ങനെയറിഞ്ഞു എന്ന അത്ഭുതത്തിൽ... പറഞ്ഞു തീരാത്ത സൗഹൃദത്തിന്റെ അങ്ങേ അറ്റത്തു, ഇനി ഒന്നിച്ച് എന്നുറക്കെ പറഞ്ഞ പ്രണയങ്ങളുണ്ട്... വഴികൾ സാമാന്തരങ്ങളെന്നും, ഒരു കൂട്ടിമുട്ടലിന് സാധ്യത തീരെയില്ലെന്നും തിരിച്ചറിഞ്ഞു, ഒരു തുറന്നു പറച്ചിൽ കൊണ്ട് പോലും ഭംഗി കളയാത്ത നിശബ്ദ പ്രണയങ്ങളുണ്ട്.... വായിച്ചാൽ തീരാത്ത അക്ഷരക്കൂട്ടങ്ങൾക്ക് അനുഭവങ്ങളുടെ വെളിച്ചം പകർന്ന്‌ മുമ്പേ നടന്നു പോയ ചിലരുണ്ട്... കാലത്തിന്റെ ഗതി വേഗങ്ങളിൽ ചിതറി പറന്നെങ്കിലും ഉയരെ പറക്കുമ്പോഴും വഴി മാറാതെ നമ്മൾ ഒന്നായിരുന്നു എന്നും... ഒരൊറ്റ മരത്തിലെ തളിരിലകളായിരുന്നെന്നും മറക്കാതിരിക്കാൻ ഓർമകളുടെ ഈ നൂലിഴകൾ കൂടെയുണ്ട് എന്നും… - മനസ്സ് - വെളുത്ത ...

അശ്വതിയുടെ തിരഞ്ഞെടുത്ത കവിതകൾ: ആമുഖം - Gerald

Image
  പണ്ടെന്നോ എഴുതി നിർത്തിയ അശ്വതി, വീണ്ടും എഴുത്തിലേക്ക് മടങ്ങിയെത്തുന്നത് സുവനിയർ ചിട്ടപ്പെടുത്തുന്ന സമയത്താണ്. അശ്വതിയുടെ സൃഷ്ടി ആദ്യം കണ്ടപ്പോൾ, പണ്ടു പഠിച്ച കവിതാരൂപത്തിലേക്ക് ഒരു ചെറിയ മോഡിഫിക്കേഷൻ വരുത്താൻ ഞാൻ ശ്രമിച്ചു. അപ്പോൾ എന്നെ തടഞ്ഞ് അശ്വതി പറഞ്ഞത്, "ജെറാൾഡ്, ഇത് മഹാകവികളുടെ കവിതയല്ല, എൻ്റെ ചെറിയൊരു ഉദ്യമമാണ്. ഇതിനെ ‘പദ്യഗദ്യം’ എന്നുവേണമെങ്കിൽ വിളിച്ചോളൂ, പക്ഷേ മോഡിഫിക്കേഷൻ വേണ്ട," എന്നാണ്. അങ്ങനെ 'പദ്യഗദ്യമെന്ന' രീതിയിൽ ഞാനത് വീണ്ടും വായിച്ചു. പിന്നെ പല പ്രാവശ്യം വായിച്ചു. ഓരോ പ്രാവിശ്യം വായിക്കുമ്പോഴും ഒന്നുകൂടെ വായിക്കാം എന്നൊരു തോന്നൽ. അത് എൻ്റെ മാത്രം തോന്നലാണോ എന്ന സംശയം ദൂരീകരിക്കാൻ ഞാൻ എഡിറ്റോറിയൽ ഗ്രൂപ്പിലുള്ള മറ്റുള്ളവരെ വിളിച്ചു. അപ്പോൾ എല്ലാവരും അടുത്ത പദ്യഗദ്യം കിട്ടാൻ കാത്തിരിക്കുകയാണ്! അങ്ങനെ അശ്വതിയുടെ പദ്യഗദ്യങ്ങൾക്കു സ്ഥലമൊരുക്കാൻ സുവനിയറിലെ ഭാഗങ്ങൾ മാറ്റിയെഴുതാൻ തുടങ്ങി. എഴുതിയെഴുതി സുവനിയർ തടിച്ചു വീർക്കാൻ തുടങ്ങിയപ്പോൾ ഞാൻ അശ്വതിയെ വിളിച്ചു പറഞ്ഞു: "അശ്വതി ഇനിയും പദ്യഗദ്യം എഴുതിയാൽ ഞാനിനിയും സുവനിയർ ഭാഗങ്ങൾ മാറ്റിയെഴുതും. കാരണം അ...

അശ്വതിയുടെ തിരഞ്ഞെടുത്ത കവിതകൾ - പ്രാണൻ

Image
- പ്രാണൻ - നിഗൂഢമായതെന്തും ഇഷ്ടം എന്ന കൗതുകത്തിനപ്പുറം ആരെയെങ്കിലുമത് മോഹിപ്പിക്കുന്നുണ്ടാവുമോ... ഓടി ഒളിക്കാൻ വെമ്പൽ കൊള്ളുന്നവരും പടിവാതിലിൽ ഒരിത്തിരി അറച്ചു നിൽക്കുന്നുണ്ടാവില്ലേ... ഒരു പിടി ചാരമായി മാറി ഈ മണ്ണിൽ അലിയുമ്പോഴും ഒരു നെടുവീർപ്പിലൊതുക്കി മറക്കും ഈ ലോകം എന്നെയെന്നോർക്കുമ്പോൾ മരിക്കാതിരുന്നെങ്കിൽ എന്ന് ആഗ്രഹി ക്കുന്നുണ്ടാവില്ലേ... സ്വീകരണ മുറിയിലെ ചിരിക്കുന്ന ചിത്രമായി നിലകൊള്ളുവാനല്ലാതെ, അവിടെ അലയടിക്കുന്ന ആഹ്ലാദങ്ങളിൽ പങ്കു ചേരാനോ, അവിടെ തുളുമ്പുന്ന തേങ്ങലുകളിൽ ഒരിറ്റു കണ്ണീർ പൊഴിക്കുവാനോ കഴിയാത്ത മരണത്തിന്റെ നാളെകൾ അങ്ങകലങ്ങളിലായിരിക്കണേ എന്ന് പ്രാർത്ഥിക്കുന്നുണ്ടാവില്ലേ...

അശ്വതിയുടെ തിരഞ്ഞെടുത്ത കവിതകൾ - പാഥേയം

Image
- പാഥേയം - വഴി പകുതിയായതേയുള്ളു, ഓടിക്കയറിയതിന്റെ കണക്കെടുപ്പുകൾക്ക് കാലമായോ? ഒരു കൂട്ടയോട്ടത്തിന്റെ ആരവങ്ങൾക്കൊപ്പമാണ് തുടങ്ങിയത്. ഒറ്റക്കൊരു പന്തയത്തിലേക്കു വഴിമാറിയത് അറിഞ്ഞതേയില്ല. തോൾ സഞ്ചിയിൽ കൂടെ കൂട്ടിയതൊക്ക പ്രിയപ്പെട്ടവയായിരുന്നു... കുതിപ്പിന് വേഗപ്പൂട്ടിടുമെന്നറിഞ്ഞു കൊണ്ട് തന്നെ... വാത്സല്യത്തിന്റെ ഒരു വരി താരാട്ട്, സൗഹൃദത്തിന്റെ ഒരു ചങ്ങലപ്പൂട്ടു, അണച്ചിട്ടും അണയാത്ത പരിഭവത്തിന്റെ ഒരു കനൽത്തരി, ഒരു നുള്ള് പ്രണയം അങ്ങനെ അങ്ങനെ... വേഗ കാലങ്ങൾക്കപ്പുറം, തണൽ മരങ്ങൾക്കുമപ്പുറം, ഉച്ചവെയിലിന്റെ കനൽചൂടുകളിൽ ചെറു കാറ്റായും തോരാത്ത പെരുമഴക്കാലങ്ങളിൽ കനിവിന്റെ കുടയായും കൂടെയുണ്ടാകുമെന്നോർത്ത്...

അശ്വതിയുടെ തിരഞ്ഞെടുത്ത കവിതകൾ - പ്രണയം

Image
- പ്രണയം - പ്രണയം എന്നാലെന്താണ്... നീയില്ലാതെ ഞാനില്ലെന്നു ഉറക്കെ വിളിച്ചു പറയുന്ന ചേർത്ത് നിർത്തലുകളാണോ... നീയാണ് ഞാൻ എന്ന തന്മയീ ഭാവമാണോ... എനിക്ക് പൊള്ളുമെമെന്നോർത്ത് കൺ നിറക്കാതെ നീ അകത്തേക്കൊഴുക്കിയ ഒരു തുള്ളി കണ്ണുനീരാണോ... അതിന്റെ ചൂടിൽ ഉരുകി അലിഞ്ഞു പോയ എന്റെ ഹൃദയമാണോ... വിവാഹം പ്രണയവിരാമമാണോ? ചിലപ്പോഴെങ്കിലും അല്ല... കുപ്പിവള കിലുക്കങ്ങളിൽ ഒളിച്ചു വെച്ച കുസൃതികളെ കൗതുകത്തിന്റെ പുഞ്ചിരിയോടെ പ്രോത്സാഹിപ്പിച്ചും... ആവലാതി കൂട്ടങ്ങൾ അഴിച്ചു വെച്ച് കൺ നിറക്കുമ്പോൾ, ഞാനില്ലേ കൂടെ എന്ന് ചേർത്ത് നിർത്തിയും... ഒറ്റക്കോടി തീർത്തതെന്ന് ഞാനോർത്ത വഴികളിലെല്ലാം എനിക്ക് മുന്നേ ഓടി വഴിയൊരുക്കിയും... പ്രണയത്തിന്റെ പലഭാവങ്ങളിൽ ഒരു ഭാവമത്രേ അത്…